കോട്ടയം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നതായി കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായിരുന്ന ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്തായിരുന്നു ക്വോട്ട നിശ്ചയിച്ചു പിരിവ് നടന്നത്. മദ്യനയത്തിന്റെ കരട് അടക്കം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അനിമോന്റെ ശബ്ദസന്ദേശം പുറത്തായതോടെ സിപിഎം പദ്ധതി പൊളിഞ്ഞു – ചെറിയാൻ ഫിലിപ്പ് ഒരു ഓൺലൈനോട് പറഞ്ഞു.
നവകേരള സദസ് നടന്നപ്പോൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്നു പണം പിരിക്കുകയായിരുന്നു. കൊടുത്തവർ തുക പുറത്തു വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധിത പിരിവ് നടത്തിയപ്പോൾ പലരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്ക് ക്വോട്ട നിശ്ചയിച്ച് നൽകിയിരുന്നു. ബാർ ഉടമകൾക്ക് പുറമേ ബാർ കിട്ടാൻ സാധ്യതയുള്ളവരിൽനിന്നും തിരഞ്ഞെടുപ്പിനു വേണ്ടി പണം പിരിച്ചിരുന്നു. അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പു നൽകിയായിരുന്നു ഈ പിരിവ് നടന്നത് – ചെറിയാൻ ഫിലിപ്പ് പറയുന്നു.
നയം രൂപപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പിനു മുന്നേ നടന്നു. കരടൊക്കെ അപ്പോഴേ തയാറായി. സിപിഎം നേതൃത്വം എല്ലാ തീരുമാനിച്ചശേഷം അതിനെ ടൂറിസത്തിന്റെ കെയർഓഫി ലാക്കുകയായിരുന്നു. അതിനുള്ള പ്രഹസന്നങ്ങളാണ് ഇപ്പോൾ നടത്തിയിരിക്കുന്നതൊക്കെ. അല്ലാതെ നേരിട്ടൊരു തീരുമാനമെടുത്താൽ പ്രശ്നമാകുമല്ലോ? ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ മദ്യനയം പ്രഖ്യാപിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഇടുക്കിയിലെ അനിമോന്റെ ശബ്ദരേഖ വന്നതോടെയാണ് ഈ രഹസ്യനീക്കം പൊളിഞ്ഞു പോവുകയായിരുന്നു. അല്ലെങ്കിൽ ഇത്രയും വിവാദമാകില്ല. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് പണപ്പിരിവിനു സിപിഎം കൂടുതൽ പ്രധാന്യം കൊടുത്ത്തുടങ്ങിയത്. പലരും ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. ബാർ ഉടമകളായ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മൈൻഡുള്ള ബാർ ഉടമകളും സംസാരിച്ചിരുന്നു. അവരുടെയൊക്കെ പേരുകൾ പറയുന്നത് ശരിയല്ല. അവർക്ക് ക്ഷീണമാകും. അഴിമതിയെന്നു പറയാൻ പറ്റില്ല. അഴിമതിക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ശബ്ദരേഖ പുറത്തുവന്നതോടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. ശബ്ദരേഖ പുറത്തുവന്നില്ലായിരുന്നെങ്കിൽ മദ്യനയം നേരത്തെ തീരുമാനിച്ചത് അനുസരിച്ച് നടപ്പാക്കുമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ നേരത്തെ തയാറാക്കി വച്ച സാധനങ്ങളാണ്. ടൂറിസത്തിന്റെ പേരിലാക്കുക എന്നതു മാത്രമേ ഉണ്ടായിരുന്നുള്ളൂ – ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)