കണ്ണൂർ . ഹൈക്കോടതി വിധി പോലും മറികടന്ന് കേരളത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ പിണറായി സർക്കാർ വിട്ടയയ്ക്കാൻ നീക്കം തുടങ്ങി. കേസിലെ ചില പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ഇത് സംബന്ധിച്ച കത്ത് പുറത്തായി. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കു ശിക്ഷായിളവു നൽകാനാണ് നീക്കം നടക്കുന്നത്.. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണു ജയിൽ സൂപ്രണ്ട് ഇതിനായി നീക്കങ്ങൾ നടത്തുന്നത്.
പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ചു കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടി രിക്കുന്നത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ പറഞ്ഞിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കിൽ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാനും കത്തിൽ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ 59 പ്രതികളെയാണ് മൊത്തം വിട്ടയയ്ക്കാൻ ആലോചന.
ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് പിണറായി സർക്കാർ അനധികൃതമായി വിട്ടയയ്ക്കാൻ ആലോചിക്കുന്നത്. 20 വർഷം വരെ പ്രതികൾക്കു ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനം കൂടിയാണിത്. ശിക്ഷയിളവ് സംബന്ധിച്ച പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി ശിക്ഷ വർധിപ്പിക്കുകയാണുണ്ടായത്. ഈ മാസം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പിണറായി സർക്കാർ ആസൂത്രിതമായി പരോളും അനുവദിക്കുകയും ഉണ്ടായി.
സർക്കാർ പ്രതികൾക്ക് എപ്പോഴും സഹായം നൽകി വരുന്നതായി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎൽഎ ആരോപണം ഉന്നയിക്കുന്നത് തുടരുമ്പോഴാണ് ഈ നടപടി എന്നതും എടുത്ത് പറയേണ്ടതായുണ്ട്. ‘പ്രതികൾക്കു വഴിവിട്ട് പരോൾ നൽകാനും ജയിലിൽ ഫോൺ ഉപയോഗിക്കാനും വേണ്ട സൗകര്യങ്ങളും നൽകാനും സർക്കാർ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സർക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുന്നതാണ് ഇതൊക്കെ. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും’ എന്നാണു കെ കെ രാമ പറഞ്ഞിട്ടുള്ളത്.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)