ടി പി വധക്കേസിലെ മൂന്നു പ്രതികൾക്ക് ശിക്ഷായിളവ് അനുവദിക്കാൻ പിണറായി വിജയൻ നടത്തിയ കരുനീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും കേരളത്തിൽ അടിച്ചു തകർക്കാനുള്ള രാഷ്ട്രീയ കരുനീക്കമായിരുന്നു. മൂന്നു പ്രതികൾക്ക് ശിക്ഷായിളവ് നൽകി അതിന്റെ ഉത്തരവാദിത്തം നരേന്ദ്രമോദിയുടെ തലയിൽ കെട്ടിവെക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിണറായിയുടെ ഓഫീസിലെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമുഖന്റെ തലയിൽ ഉദിച്ച കുബുദ്ധിയായിരുന്നു ഇത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനോട് അനുബന്ധിച്ച് രാഷ്ട്രീയ തടവുകാരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുമടക്കം 900പേർക്ക് ശിക്ഷായിളവ് അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ മറവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പ്രതികൾക്കുകൂടി ഇളവു നൽകാനുള്ള പിണറായിയുടെ ശ്രമം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. ആസാദി കി അമൃത് മഹോത്സവ് എന്ന പേരിലുള്ള കേന്ദ്ര തീരുമാനപ്രകാരമാണ് ശിക്ഷായിളവ് അനുവദിക്കുന്നത്. ഇതിന്റെ ഉത്തരാവാദിത്വം കേന്ദ്രത്തിനാണെന്നു പ്രചരിപ്പിച്ച് പ്രതികളെ രക്ഷിച്ച് ബി ജെ പിയാണ് ചെയ്തതെന്ന് വരുത്തി തീർക്കാനായിരുന്നു സി പി എം ലക്‌ഷ്യം വച്ചിരുന്നത്.
ഇളവില്ലാതെ 20വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി പ്രത്യേകം വിധിച്ചിട്ടുള്ള ടി.പി. കേസ് പ്രതികളിൽപ്പെട്ട ടി.കെ. രജീഷ്,മുഹമ്മദ് ഷാഫി, കെ. സിജിത്ത് എന്നിവർക്കാണ് ശിക്ഷാഇളവു നൽകാൻ പിണറായിയും പിണറായിയുടെ ഓഫീസും ശ്രമിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനായി തയ്യാറാക്കിയ 56 പ്രതികളുടെ പട്ടികയിൽ ടി പി കേസ് പ്രതികളെ കൂടി ഇതിനായി ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. ശിക്ഷായിളവിനു മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസിന് നൽകിയ കത്ത് പുറത്തായതോടെയാണ് കരുനീക്കം പൊളിയുന്നത്.
ടി.പി വധക്കേസിലെ നാലാം പ്രതിയാണ് ടി.കെ.രജീഷ് . മുഹമ്മദ് ഷാഫി അഞ്ചാം പ്രതിയും കെ. സിജിത്ത് ആറാം പ്രതിയുമാണ്. ജൂൺ 13ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണർക്കയച്ച കത്തിലാണ് ഇവരുടെ പേരുകളും നൽകുന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇവരെ ലിസ്റ്റിൽ നിന്നൊഴിവാക്കിയതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞിരിക്കുന്നത്. ആഭ്യന്തര – നിയമ സെക്രട്ടറിമാർ, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് ഇതിനായി സർക്കാരിന് ശുപാർശ നൽകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ 368പേരടക്കം 1300തടവുകാർക്ക് ഇളവുനൽകാനായിരുന്നു ആദ്യശുപാർശ. ഇത് പിന്നീട് 900ആക്കി വെട്ടി ചുരുക്കുകയായിരുന്നു. തലസ്ഥാനത്തെ ജയിലുകളിലെ 240 പേരാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവരിൽ ചിലരുടെ കുടുംബങ്ങളിൽ നിന്ന് ലക്ഷങ്ങൾ ജയിൽ മോചിതരാക്കാൻ ആഭ്യന്തരവകുപ്പിന്റെ ഉന്നത കസേരയിൽ ഇരിക്കുന്ന ഒരു പ്രമുഖൻ പിരിവു നടത്തിയതായും സ്ഥിരീകക്കാനാവാത്ത വിവരങ്ങളും ഉണ്ട്.
ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് അനുവദിക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ സംഭവം വിവാദമായതോടെ പറഞ്ഞിട്ടുണ്ട്. ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി 10വർഷം തടവ് പൂർത്തിയാക്കിയവർക്ക് ശിക്ഷായിളവിന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം തടവുകാരുടെ പട്ടികയുണ്ടാക്കിയതിലാണ് ടി.പി കേസ് പ്രതികൾ കടന്നുകൂടിയത്. ഇവർക്ക് 20വർഷം വരെ ശിക്ഷായിളവ് പാടില്ലെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിന്നീട് ലിസ്റ്റിൽ നിന്നൊഴിവാക്കി. ഇവരടക്കം നിരവധി പേരുടെ ശിക്ഷാവിധിയിൽ ഇത്തരത്തിലുള്ള കോടതി നിർദ്ദേശമുണ്ട്. അവരെയെല്ലാം ഇളവിൽ നിന്ന് ഒഴിവാക്കിയെന്നും ജയിൽ മേധാവി പറയുന്നു.