ന്യൂഡൽഹി . മദ്യ നയാ കേസിൽ തനിക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഏഴു ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ചികിത്സയുടെ ഭാഗമായി ചില പരിശോധനകൾക്ക് വിധേയനാകാനായി ജാമ്യം നീട്ടി നൽകണമെന്ന ആവശ്യം ആണ് ഉന്നയിച്ചിരിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ അസാധാരണമായി ഭാരം കുറയുന്നതിനൊപ്പം കീറ്റോൺ ലെവൽ അമിതമായുയർന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുടെയോ ചിലപ്പോൾ അർബുദത്തിന്റെയോ ലക്ഷണങ്ങൾ ആണ് ഇവ. അതിനാൽ പിഇടി- സിടി സ്കാൻ അടക്കമുള്ള പരിശോധനകൾ നടത്തേണ്ടിയിരിക്കു ന്നുവെന്നാണ് ഹർജിയിൽ കേജിരിവാൾ പറഞ്ഞിട്ടുള്ളത്.
മേയ് 26നാണ് കെജ്രിവാൾ ജാമ്യ ഹർജി നീട്ടാൻ ഹർജി സമർപ്പിക്കുന്നത്. ജൂൺ 9ന് തിരിച്ച് ജയിലിൽ എത്താം എന്നും ഹർജിയിലുണ്ട്. മദ്യ നയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് 50 ദിവസം നീണ്ടു നിന്ന ജയിൽ വാസത്തിനു ശേഷം മേയ് 10നാണ് സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം നൽകുന്നത്. കോടതി അനുവദിച്ച ഇടക്കാല ജാമ്യം ജൂൺ 2ന് അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രചാരണം മുൻ നിർത്തിയാണ് ഇടക്കാല ജാമ്യം കോടതി അനുവദിച്ചത്. തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ ജാമ്യം നൽകണമെന്ന അപേക്ഷ കോടതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.