തിരുവനന്തപുരം . മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ണായക യോഗം ചൊവ്വാഴ്ച നടക്കും. പഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്മിക്കുന്നതിലീക്കായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കാനുള്ള കേരളത്തിന്റെ ആവശ്യമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതിയുടെ യോഗം പരിഗണിക്കേണ്ടത്. റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്സ് യോഗം പരിഗണിക്കും.
പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനായി ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്സ് എന്ന വിദഗ്ധ വിലയിരുത്തല്‍ സമിതിക്ക് നൽകുകയായിരുന്നു. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ കേരളത്തെ അനുവദിക്കരുതെന്നാണ് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. തമിഴ്നാടിന്റെ ആവശ്യം ചൂണ്ടി കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിനെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ചൊവ്വാഴ്ച വിദഗ്ധ വിലയിരുത്തല്‍ സമിതിയുടെ യോഗം നടക്കുന്നത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിൽ ഉള്ള അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും അണക്കെട്ടിന്റെ താഴ്ഭാഗത്തു താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷയുടെ കാര്യവുമാണ് കേരളം യോഗത്തില്‍ പ്രധാനമായും ഉന്നയിക്കാനിരിക്കുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശമാണിത്. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ ഡാം നിർമ്മിക്കാൻ കേരളം നിർദേശിക്കുന്ന സ്ഥലം. ഇതിനാൽ കാറ്റഗറി ‘എ’ മാനദണ്ഡത്തിൽ മുന്‍കൂട്ടി പരിസ്ഥിതിയുടെ അനുമതി വേണ്ടതാണ്. പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി ലഭിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതായുണ്ടെന്ന ആവശ്യവും കേരളം മുന്നോട്ട് വെക്കുന്നു.
പുതിയ കണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ (എന്‍ബിഡബ്ല്യു എല്‍) സ്റ്റാന്‍ഡിങ് കമ്മിറ്റി 2014 ഡിസംബര്‍ മൂന്നിന് കേരളത്തിന് അനുമതി നല്കിയിട്ടുള്ളതാണ്. പഠനം നടത്താന്‍ അനുവദിക്കരു തെന്നും എന്‍ബിഡബ്ല്യുഎല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് 2015ല്‍ സമര്‍പ്പിച്ച ഹര്‍ജി 2016ല്‍ സുപ്രീംകോടതി തള്ളുകയും ചെയ്തിട്ടുള്ളതാണ്. അതേസമയം, വസ്തുതകൾ ഇങ്ങനെ ഉള്ളപ്പോൾ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി തമിഴ്നാട്, കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കേരളം ഉന്നയിക്കുന്ന മുഖ്യ ആരോപണം.
പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് തമിഴ്നാടുമായി ആലോചിച്ചു വേണമെന്ന 2014 ൽ സുപ്രീംകോടതി പറഞ്ഞിരുന്നതാണ് മുഖ്യമായും തമിഴ്നാട് കേരളത്തിന്റെ നീക്കങ്ങൾ തടയാൻ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. സത്യത്തിൽ, പരിസ്ഥിതി ആഘാത പഠനം നടത്താന്‍ തമിഴ്നാടിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ പുതിയ അണക്കെട്ട് സംബന്ധിച്ചുള്ള കേരളത്തിന്റെ എല്ലാ നീക്കങ്ങള്‍ക്കും തടയിടാനുള്ള ശ്രമമാണ് തമിഴ്നാട് നിലവിൽ നടത്തി വരുന്നത്. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍, സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് തമിഴ്നാടുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നു കേരളം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതിയെ അറിയിച്ചിട്ടുള്ളതാണ്. ‘കേരളത്തിനു സുരക്ഷ, തമിഴ്നാടിന് വെള്ളം’ എന്നു വ്യക്തമാക്കിയാണ് പുതിയ അണക്കെട്ടിന്റെ ആവശ്യകത എന്തെന്ന് ചൂണ്ടികാട്ടി 2011 ഡിസംബര്‍ 9-ന് കേരള നിയമസഭപ്രമേയം പാസാക്കുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കുറഞ്ഞത് 7 വര്‍ഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുതുന്നത്. ഇതിനായുള്ള വിശദ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) ഒരു മാസത്തിനകം പൂര്‍ത്തിയാ ക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. അടിയന്തരമായി ഡാം നിര്‍മിക്കേ ണ്ടതുണ്ടെന്നു ആവശ്യപ്പെട്ടാല്‍ 5 വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കേരളം വിലയിരുത്തുന്നത്. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂര്‍ത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് കേരളത്തിന് ആവസ്യയുള്ളത്.