തൃശൂർ . ‘കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ സ്പിരിറ്റ് പട്ടിക്കാട് എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്ക്വാഡും തൃശൂർ എക്സൈസ് റേഞ്ചും ചേർന്ന് പിടികൂടി’. പ്രധാന വാർത്തയായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പടെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്.
സത്യത്തിൽ എക്സൈസ് ഒരു വലിയ സാഹസം കാട്ടിയതായിട്ടാണ് വാർത്തയിൽ പറയുന്നത്. പക്ഷെ ഈ വാർത്ത വിരൽ ചൂണ്ടുന്നത് മറ്റൊരു നഗ്ന യാഥാർഥ്യത്തിലേക്കാണ്. കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്നതാണ് ഒന്ന്. മാറ്റൊന്നാണ് വേദനയോടെ പറയേണ്ടി വരുന്നത്. ഈ ഒഴുകിയെത്തുന്ന സ്പിരിറ്റിൽ വ്യാജമദ്യ നിർമ്മാണം നടത്തി ബാർ ഉടമകളുമായി ബന്ധപ്പെട്ട ലോബികൾ വ്യാജ മദ്യം ബാറുകളിലും എന്തിനു ബിവറേജസുകളിലും പോലും വിൽക്കുന്നു എന്നതാണ്. ഇതൊക്കെ തടയാനായി ബിവറേജസുകളിൽ വിൽക്കുന്ന മദ്യത്തിന് ഡബിൾ ലേബൽ ഉണ്ടാക്കുമെന്നും മദ്യം ഊർജിനലോ, ഡ്യൂപ്ലിക്കേറ്റോ എന്നറിയാൻ വാങ്ങുന്നവന് സംവിധാനം കൊണ്ട് വരുമെന്നൊക്കെ പറഞ്ഞു വീമ്പിളക്കിയ മന്ത്രിയുടെ പൊടി പൂരം പോലും കാണാനില്ല.
പറഞ്ഞ മദ്യ മന്ത്രി ബാറുടമകളുടെ രണ്ടു വട്ടം ചർച്ച നടത്തിയതിൽ പിന്നെ എല്ലാം വേണ്ടെന്നു വെച്ചു. തന്റെയും പാർട്ടിയുടേയുടെയും പെട്ടിയിലേക്കെത്തേണ്ട കോടികൾ നഷ്ടമാകുമെന്നതിനാണ് ഈ മുങ്ങൽ നാടകം നടന്നതെങ്കിലും കേരളത്തിലേക്ക് വ്യാജ മദ്യം ഉണ്ടാക്കാനായി സ്പിരിറ്റ് ഒഴുകുകയാണ് എന്നാണ് പട്ടിക്കാട് നടന്ന സ്പിരിറ്റ് വേട്ട തെളിയിക്കുന്നത്.
പറവൂർ സ്വദേശികളായ നാലുപേരെയാണ് പട്ടിക്കാട് അറസ്റ്റ് ചെയ്യുന്നത്. എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്ക്വാഡ് അംഗം എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടുന്നത്. തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത്ത് പരിശോധനയ്ക്ക് നേതൃത്വം നൽകുകയായിരുന്നു.
രണ്ടു വണ്ടികളിൽ 47 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് കേരളത്തിലേക്ക് കടത്തി കൊണ്ടുവന്നത്. ഒരു ലക്ഷത്തി പതിനായിരം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. സ്പിരിറ്റ് കേസിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയായ എറണാകുളം പറവൂർ സ്വദേശി താടി പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ്, പറവൂർ ഗോതുരുത്തി സ്വദേശിയും ഇരിഞ്ഞാലക്കുട എക്സൈസ് ഓഫീസിലെ മുൻ കഞ്ചാവ് കേസിലെ പ്രതിയുമായ ബിജു, പറവൂർ സ്വദേശിയായ രാജേഷ്, ഗോതുർത്ത് സ്വദേശിയായ യേശുദാസൻ, എന്നിവരാന് അറസ്റ്റിലായിട്ടുള്ളത്.
തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ അവിടെ നിന്ന് സ്പിരിറ്റ് കേരളത്തിലേക്ക് കടത്തുന്നതിന് സാദ്ധ്യതയുണ്ടെന്ന സൂചനകൾ ഉണ്ടായിരുന്നു. പ്രതികളെ തൃശൂർ ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സതീഷ് കുമാറിനെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വ്യാജമദ്യം നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരം. പിടിച്ചെടുത്ത സ്പിരിന് ഏഴുലക്ഷം രൂപയോളം വില വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.