സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ സി പി എം കോട്ടകൾ പിടിച്ചു കുലുക്കുമ്പോൾ പാർട്ടിയിൽ നിന്ന് അകലുന്നവരുടെയും സലാം പറഞ്ഞു പിരിയുന്നവരുടെയും എണ്ണം അനുദിനമെന്നോണം കൂടി.
പാർട്ടിയുടെ കേന്ദ്ര നേതൃത്വം മുതൽ ബ്രാഞ്ച് വരെ ഇത് സംബന്ധിച്ച വീണ്ടു വിചാരത്തിലാണ്. മുഖ്യ മന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനും ധനമന്ത്രി രാജഗോപാലും, തദ്ദേശ – എക്സൈസ് മന്ത്രി എം ബി രാജേഷും, ആരോഗ്യമന്ത്രി വീണ ജോർജും, വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുമടക്കം പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള യോഗങ്ങളിൽ വിചാരണ ചെയ്യപ്പെടുന്നു. സി പി എം – സി പി ഐ പിളർപ്പിന് ശേഷം ഇതുപോലൊരു ദുരന്ത കാലം കമ്മ്യൂണിസ്റ്റ് പാർട്ടികൾ അഭിമുഖീകരിച്ചിട്ടില്ല എന്ന് തന്നെ പറയണം.
സി പി എമ്മിനും സഖ്യ കക്ഷികൾക്കും ഉണ്ടായത് കേവലം പരാജയമല്ല. പകരം ജനരോക്ഷമെന്ന സുനാമിയിൽ തകരുകയാണ് പാർട്ടി കോട്ടകൾ. കണ്ണൂരിൽ കെട്ടി പൊക്കിയ പോർക്കളങ്ങൾ മാത്രമല്ല,മറ്റു എല്ലാ ജില്ലകളിലെയും വീര ഭൂമികൾ വൈകൃതങ്ങ ളായിരുന്നു എന്ന തരത്തിലേക്കാണ് കാര്യങ്ങൾ അതി വേഗം നീളുന്നത്.
രാജ്യത്ത് തന്നെ അത്യപൂർവമായാണ്, കേന്ദ്ര ഏജൻസികൾ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ വാളോങ്ങുന്നത്. കേരളത്തിലെ സി പി എം അതിനും കാരണ ഭൂതരായി. കറുവണ്ണൂരിൽ 150 കോടിയുടെ തട്ട് തകർപ്പൻ അഴിമതി ഉണ്ടെന്നു സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥൻ തന്നെ (രജിസ്ട്രാർ ) കണ്ടെത്തിയതിനു പിറകെ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ( ഇ ഡി ) കണ്ടെത്തിയത് പാർട്ടിയുടെ അക്കൗണ്ടിൽ, ഭൂമി ഇടപാടുകളിൽ വരെ അഴിമതി നടത്തി കിട്ടിയ പണം കിടന്നു പുളയുന്നതായിരുന്നു.
കരുവന്നൂർ ഉണ്ടാക്കിയ പ്രകമ്പനം തൃശൂർ ജില്ലയിൽ മാത്രമല്ല,പോളിറ്റ് ബ്യൂറോയുടെ നടുമുറ്റം വരെ ചുട്ടുപൊള്ളിക്കുകയാണ്. പാർട്ടിയുടെ ഒരു പിടി നേതാക്കൾ സഹകരണ മേഖലയിൽ സഹകരിച്ച് കൈയ്യിട്ടു വരാത്ത ഒരിടം പോലും ബാക്കിയില്ല. വായ്പ്പാ തട്ടിപ്പു മാത്രമല്ല,പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയാണ് ഇത്തരം സ്ഥാപനങ്ങളിൽ എല്ലാം കുത്തി നിറച്ചിരിക്കുന്നത്. അരലക്ഷവും, ഒരുലക്ഷവുമാണ് ഇവരിൽ ഒട്ടുമിക്കവരുടെയും ശമ്പളം. മറ്റു ആനുകൂല്യങ്ങൾ എല്ലാം ഇതിനു പുറമെ.
മുഖ്യന്ത്രിയോളം പടർന്നു പന്തലിച്ച പിണറായിയുടെ മുൻ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരൻ അധികാരത്തിന്റെ എല്ലാ തേൻ കുടങ്ങളും ലഭിച്ച സ്വപ്ന സുരേഷ് എന്നിവർ ഉണ്ടാക്കിയ സ്വർണക്കടത്ത് വിവാദം, യു എ ഇ യിലെ ബിസിനസ് ഇടപാടുകൾ, ഇ ഡി യും ആദായ നികുതി വകുപ്പും കണ്ടെത്തിയ കോടികളുടെ നിക്ഷേപങ്ങൾ തുടങ്ങിയവയെല്ലാം ഇപ്പോൾ വീണ്ടും പുകഞ്ഞു കത്തുകയാണ്.
മുഖ്യമന്ത്രിയുടെ മകളെ ചുറ്റിപ്പറ്റിയുള്ള മാസപ്പടി വിവാദം, ഓരോ മണ്ഡലത്തിൽ നിന്നും ഉയരുന്ന അഴിമതിക്കഥകൾ എന്നിവയെല്ലാം കേരളവും ബംഗാളിന്റെ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് തെളിയിക്കുന്നതാണ്. ബംഗാളിൽ കരണഭൂതനായത് ബുദ്ധദേവ് ഭട്ടാചാര്യ ആണെങ്കിൽ ഇവിടെ സാക്ഷാൽ പിണറായി വിജയൻ ആണെന്ന് മാത്രം.
കണ്ണൂരിൽ പാർട്ടിക്കുള്ളിലും പുറത്തും ഒരു കാലത്ത് വിവാദ നായകനായ ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഭരണ തലപ്പത്തേക്ക് വന്നത് മുതൽ വിപ്ലവകരമായ വിമര്ശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ഏറ്റവും ഒടുവിൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ നേതാവുമായ മനു തോമസ് തുറന്നു വിട്ട സ്വർണ്ണം പൊട്ടിക്കൽ കഥകൾക്ക് പാർട്ടിക്ക് ഇതുവരെ ഒരക്ഷരം മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.
ഒഞ്ചിയം നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ രക്തമാണ് വടകര, കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടിയെ തകർത്ത് തരിപ്പണമാക്കിയതെന്ന ചർച്ചകൾ ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സജീവമായി തുടരുകയാണ്. പാർട്ടി പൊതു മാപ്പു പറയണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ സജീവമായിരുന്നിട്ടും പിണറായിക്കായി വാലാട്ടി മുഖം തിരിക്കുന്ന സമീപനത്തിലാണ് എം വി ഗോവിന്ദൻ ഇപ്പോഴും ചെയ്യുന്നത്. അതിനിടെയാണ് സർവ്വകലാശാലകളിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലും എസ് എഫ് ഐ നേരിടുന്ന പരാജയം. എല്ലാ കുത്തക കാമ്പസുകളിലും പോരാളികളുടെ പൊയ്മുഖങ്ങൾ ഊർന്നു വീഴുമ്പോൾ അവിടങ്ങളിൽ എല്ലാം കെ എസ് യു വിന്റേയും എം എസ് എഫിന്റെയും നീല – പച്ച പതാകകളാണ് പാറി പറക്കുന്നത്.