കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി. സജേഷ് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. ഒന്നര മാസം മുൻപു നടന്ന സംഭവത്തിലാണു പുറത്താക്കൽ നടപടി.
പയ്യന്നൂർ കാനായിൽ സ്വർണക്കടത്തു സംഘം ഒരു വീട് വളയുകയായിരുന്നു. സംഘത്തിൽ സജേഷിനൊപ്പം സ്വർണക്കടത്തു നേതാവ് അർജുൻ ആയങ്കി അടക്കമുള്ളവർ ഉണ്ടായിരുന്നു. പയ്യന്നൂരിൽ വീടു വളഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാരാണ് പാർട്ടിയിൽ വിവരമറിയിക്കുന്നത്. സംഘത്തിൽ ഉൾപ്പെട്ടതിനെ തുടർന്നാണു സജേഷിനെതിരെ പാർട്ടി നടപടി എടുത്തത്.
സിപിഎമ്മിലെ പ്രധാന നേതാവിന്റെ ഡ്രൈവറായി പ്രവർത്തിച്ചയാളാണു സജേഷ്. സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്നാണു സ്വർണക്കടത്തു സംഘത്തെ തടഞ്ഞത്. ഇതേ തുടർന്നാണ് പാർട്ടിക്ക് നടപടിയെടുക്കേണ്ടിവന്നത്. സിപിഎം പ്രവർത്തകർക്കു സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച് ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടതും വിവാദമായിട്ടുണ്ട്.